തിനാറ് ടീമുകള്‍ മാറ്റുരച്ച ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമികഘട്ടം ഇന്നലെ കഴിഞ്ഞു. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയയും ഒമാനും തമ്മിലായിരുന്നു പ്രാഥമികഘട്ടത്തിലെ അവസാന മത്സരം.
പതിനാറില്‍ ബാക്കിയുള്ളത് എട്ട്, സൂപ്പര്‍ എട്ട്. സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ്. ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളും. റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും.
ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് രണ്ടിലും ആയിരിക്കുമെന്ന് റാങ്കിംഗ് അടിസ്ഥാനത്തില്‍ നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ടീമുകളല്ലാതെ മറ്റു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ പുറത്താകുന്ന ടീമിന്റെ സ്ഥാനം അവര്‍ക്കു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ സൂപ്പര്‍ എട്ട് കാണാതെ പുറത്തായപ്പോള്‍ അവസാന എട്ടിലേക്കു മുന്നേറിയ സിംബാബ്വെ ഗ്രൂപ്പ് ഒന്നില്‍ ഉള്‍പ്പെട്ടത്.
ഇന്ത്യ
ക്യാപ്റ്റന്‍: സൂര്യകുമാര്‍ യാദവ്
ഗ്രൂപ്പ് എയില്‍ കളിച്ച നാലു മത്സരങ്ങളിലും ജയിച്ച് ഒന്നാം സ്ഥാനത്തോടെ സൂപ്പര്‍ എട്ടില്‍. ഗ്രൂപ്പ് എയില്‍ ആദ്യ മൂന്നു മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങി. ആദ്യ മത്സരത്തില്‍ അമേരിക്കയെ 29 റണ്‍സിനും തുടര്‍ന്ന് നമീബിയയെ 93 റണ്‍സിനും കീഴടക്കി. മൂന്നാം മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ കൊളംബോ ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍വച്ച് 61 റണ്‍സിനു തകര്‍ത്തു. നെതര്‍ലന്‍ഡ്സിന് എതിരായ മത്സരത്തില്‍ ടോസ് നേടിയശേഷം ബാറ്റിംഗ് തെരഞ്ഞെടുത്തു. 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇഷാന് കിഷന്, നാല് ഇന്നിംഗ്സില്‍നിന്ന് 202.29 സ്ട്രൈക്ക്റേറ്റില്‍ 176. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (162), ശിവം ദുബെ (116) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വരുണ്‍ ചക്രവര്‍ത്തിയാണ് (9) വിക്കറ്റ് വേട്ടയില്‍ ഒന്നാമന്. അക്സര്‍ പട്ടേല്‍ (6), ഹാര്‍ദിക് പാണ്ഡ്യ (5), ജസ്പ്രീത് ബുംറ (4) എന്നിവര്‍ പിന്നാലെയുണ്ട്. 22ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദിലാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. നിലവിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക.
ദക്ഷിണാഫ്രിക്ക
ക്യാപ്റ്റന്‍: എയ്ഡന്‍ മാര്‍ക്രം
ഗ്രൂപ്പ് ഡിയിലെ നാലു മത്സരങ്ങളും ജയിച്ച് ആധികാരികമായി സൂപ്പര്‍ എട്ടില്‍. നിലവിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ കാനഡയെ 57 റണ്‍സിനു തോല്‍പ്പിച്ചു. എന്നാല്‍, രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മറികടക്കാന്‍ രണ്ട് സൂപ്പര്‍ ഓവര്‍ കളിക്കേണ്ടിവന്നു.
മൂന്നാം മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിനു കീഴടക്കി. യുഎഇയെ 40 പന്ത് ബാക്കിവച്ച് ആറ് വിക്കറ്റിനു കീഴടക്കി മുഴുവന്‍ ജയത്തോടെ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനം ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിനാണ്, നാല് ഇന്നിംഗ്സില്‍നിന്ന് 187.36 സ്ട്രൈക്ക്റേറ്റില്‍ 178. റയാന് റിക്കല്ടണ് (145), ക്വിന്റണ്‍ ഡികോക്ക് (118) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ലുങ്കി എന്‍ഗിഡി (8). മാര്‍ക്കോ യാന്സണ് (7), കോര്ബിന് ബോഷ് (5) എന്നിവരും വിക്കറ്റ് സ്വന്തമാക്കുന്നതില്‍ മികവു പുലര്‍ത്തി. 22ന് ഇന്ത്യക്ക് എതിരേയാണ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം.
വെസ്റ്റ് ഇന്‍ഡീസ്
ക്യാപ്റ്റന്‍: ഷായ് ഹോപ്പ്
ഗ്രൂപ്പ് സിയിലെ നാലു മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ എട്ട് പ്രവേശനം. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കൊപ്പം നാലു മത്സരങ്ങളും ജയിച്ചെന്ന നേട്ടം വെസ്റ്റ് ഇന്‍ഡീസിനും സ്വന്തം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ 35 റണ്‍സിനു കീഴടക്കി. തുടര്‍ന്ന് ഇംഗ്ലണ്ടിനെ 30 റണ്‍സിനു ഞെട്ടിച്ചു. നേപ്പാളിനെ ഒമ്പത് വിക്കറ്റിനും ഇറ്റലിയെ 42 റണ്‍സിനും തോല്‍പ്പിച്ച് മുഴുവന്‍ ജയമെന്ന നേട്ടം.
ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ക്യാപ്റ്റന്‍ ഷായ് ഹോപ്പ്. നാല് ഇന്നിംഗ്സില്‍നിന്ന് 134.78 സ്ട്രൈക്ക്റേറ്റില്‍ 155. സെര്ഫിന് റൂഥര്‍ഫോര്‍ഡ് (126), ഷിംറോണ്‍ ഹെറ്റ്മെയര്‍ (134) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളത് ഷാമര്‍ ജോസഫും ജേസണ്‍ ഹോള്‍ഡറും. ഇരുവർക്കും ഏഴ് വിക്കറ്റ് വീതം.
റൊമാരിയൊ ഷെപ്പേര്‍ഡും (6), ഗുഡാകേഷ് മോട്ടിയും (6) തൊട്ടുപിന്നിലുണ്ട്. 23ന് സിംബാബ്വെയ്ക്ക് എതിരേയാണ് വിന്‍ഡീസിന്റെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം.